തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പടെയാണ് പിടിയിലായിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ രാത്രിയാണ് കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് വെട്ടേറ്റത്. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ അഞ്ചംഗ സംഘം ചവിട്ടി വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് ആണ് വിഷ്ണു.
അഞ്ചോളം പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വിഷ്ണുവിന്റെ മൊഴി. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.