കോട്ടയം: കേരളത്തിലെ ഫാസിസത്തിന്റെ പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധം ഈ തെരഞ്ഞെടുപ്പോടെ മറനീക്കി പുറത്തുവരും. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്ന എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവന ഇതിന്റെ തെളിവാണ്. സിപിഎമ്മും ബിജെപിയും ഒരുമിച്ചുനിന്നാലും യുഡിഎഫ് 20 സീറ്റിലും വിജയിക്കും.കേന്ദ്ര-സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ അമര്‍ഷം യുഡിഎഫിന് വോട്ടായി മാറും.കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ ബിജെപിയിലേക്ക് പോയപ്പോള്‍ പിണറായി പരിഹസിച്ചു. എന്നാല്‍ ഇടതു എംഎല്‍എയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും സിപിഎം നേതാവ് വിശ്വനാഥനും ബിജെപിയില്‍ അഭയം തേടിയത് പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്താണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.മണിപ്പുരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുകയും പതിനായിരക്കണക്കിന് ക്രൈസ്തവര്‍ക്ക് നേരേ ആക്രമണം ഉണ്ടാകുകയും ചെയ്തിട്ട് മണിപ്പുർ സന്ദര്‍ശിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രിയാണ് ഗുരുവായൂരില്‍ കല്ല്യാണം കൂടാന്‍ സമയം കണ്ടെത്തിയത്.ആസാമില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ നടത്തുന്ന സ്കൂളുകളുടെ പേരുകള്‍ മാറ്റണമെന്നാണ് പുതിയ നിയമം. മോദി ഗാരന്റിയെന്നാണ് ബിജെപിയുടെ പ്രചരണം. 300 രൂപയായിരുന്ന പാചക വാതകത്തിന്റെ വില 1200 രൂപയാക്കിയതും 50 രൂപായിരുന്ന പെട്രോളിന്റെ വില 110 ആക്കിയതുമാണ് മോദി ഗാരന്റിയുടെ പ്രധാന നേട്ടമെന്നും വി.ഡി. സതീശന് പറഞ്ഞു.കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്, ചാണ്ടി ഉമ്മന്‍, ജെബി മേത്തര്‍ എംപി, കെ.സി. ജോസഫ്, ഷിബു ബേബി ജോണ്‍, മുസ്ലിം ലീഗ് നേതാവ് അബദുള്‍ റഹ്മാൻ രണ്ടത്താണി, പി.സി. തോമസ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, നാട്ടകം സുരേഷ്, ഫില്‍സ് മാത്യൂസ്, സജി മഞ്ഞക്കടമ്പില്‍, അസീസ് ബഡായില്‍, സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.