എരുമേലി: വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവ ഭാഗത്തുനിന്നു കുറുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടൺ റബർ തടികൾ മുറിച്ചിട്ടിരുന്നതു മോഷ്ടിച്ചു കടത്തിയ കേസിലാണ് പ്രതികളെ ക്യാമറകൾ കുടുക്കിയത്.
കൊല്ലമുള ചാത്തൻതറ സ്വദേശി താഹ എന്നു വിളിക്കുന്ന അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അച്ചു എന്നു വിളിക്കുന്ന അഭിജിത് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 12 ന് രാവിലെയാണ് റെജി മോഷണ വിവരം അറിയുന്നത്. വിൽക്കാനായി ലോറിയിൽ കയറ്റാൻ വേണ്ടി ഇട്ടിരുന്ന തടികളാണ് മോഷണം പോയത്. റെജിയുടെ പരാതിയിൽ കേസെടുത്ത വെച്ചൂച്ചിറ പോലീസ് റാന്നി ഡിവൈഎസ്പി ബിനുവിന്റെ മേൽനോട്ടത്തിൽ വെച്ചൂച്ചിറ ഇൻസ്പെക്ടർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാമറകളിലെ ദൃശ്യങ്ങൾ മുഖേനെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.മോഷണം നടന്ന സ്ഥലത്തു തൊട്ടടുത്ത വീട്ടിലെ സിസി കാമറയിൽ 12 ന് പുലർച്ചെ 3.30 മണിക്ക് ഒരു മാക്സിമോ വാഹനത്തിൽ തടി കടത്തിക്കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ പ്രതികളെയും വാഹനവും തിരിച്ചറിയാൻ കഴിഞ്ഞില്ല. എരുമേലിയിലെ പോലിസ് കാമറകളിൽ നടത്തിയ പരിശോധനയിൽ കൊരട്ടി പാലം കടന്നു വാഹനം പോകുന്നതായി കണ്ടു.
വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സായി സേനൻ, ഗ്രേഡ് എസ് ഐ സുഭാഷ്, സീനിയർ സിവിൽ പോലിസ് ഓഫീസർ അൻസാരി, സിവിൽ പോലിസ് ഓഫീസർമാരായ ശ്യാം, ഷീൻരാജ്, ജോസൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് വാഹനം കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.