തിരുവനന്തപുരം: ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിക്ക് തുടക്കമായി. ലഞ്ച് ബെല്ലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കുടുംബശ്രീയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പുതിയ സാധ്യതകളെകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തനത്തെ നവീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കാൽനൂറ്റാണ്ടിന് മുമ്പ് ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനമാരംഭിച്ചത്. ഇന്ന് രാജ്യത്തിലെ ഏറ്റവും ദാരിദ്ര്യം കുറവുള്ള സംസ്ഥാനമായി കേരളം മാറി. ഈ സാഹചര്യത്തിലേക്ക് കേരളത്തെ മാറ്റുന്നതിന് കുടുംബശ്രീ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇനി വരുമാന വർധനവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടി കുടുംബശ്രീ കൂടുതൽ ഊന്നൽ നൽകണം. ഇതിനായി പുതിയ മേഖലകളിലെ സാധ്യതകൾ കണ്ടെത്തി പ്രവർത്തനങ്ങൾ വ്യാപിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുടുംബശ്രീയുടെ ഏറ്റവും വലിയ കൈമുതൽ വിശ്വാസ്യതയാണ്. ആ വിശ്വാസയതയുള്ളതുകൊണ്ടാണ് ജനകീയ ഹോട്ടലുകളിലേക്ക് ആളുകൾ കൂടുതലെത്തുന്നത്. ആയിരത്തോളം ജനകീയ ഹോട്ടലുകൾ ജനകീയമായത് ഈ വിശ്വാസ്യത കാരണമാണ്. അങ്കമാലിയിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേ നെറ്റ്‌വർക്കിന് നല്ല പ്രതികരണമാണ് കിട്ടിയത്. വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കുടുംബശ്രീക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ലഞ്ച് ബെൽ പദ്ധതിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി നിർവഹിച്ചു.

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഭക്ഷണം ഓർഡർ ചെയ്യേണ്ടത്. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരപ്രദേശത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ലഞ്ച് ബെൽ നടപ്പിലാക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ,  മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉച്ചയൂണ് എത്തിക്കും. 60 രൂപയ്ക്ക് ബജറ്റ് ലഞ്ചും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട 99 രൂപയുടെ പ്രീമിയം ലഞ്ചും ആപ്പിലൂടെ ഓർഡർ ചെയ്യാം.  വിദഗ്ധ പരിശീലനം  ലഭിച്ച യൂണിറ്റ് അംഗങ്ങളാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി  പ്ലാസ്റ്റിക് കണ്ടെയ്നറുകൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക.

തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ മുഖ്യാതിഥിയായി.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്,  ജില്ലാമിഷൻ കോർഡിനേറ്റർ രമേഷ് ജി, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം സ്മിത സുന്ദരേശൻ, ഷൈന എ., കെ.കെ സൈനബ, കെ.കെ ലതിക തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here