തിരുവനന്തപുരം: ‘പലവിധ കാരണങ്ങളാൽ തൊഴിലുപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ തിരിച്ച് തൊഴിലിലേക്കെത്തിക്കുക എന്നത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്നും, ഇക്കാര്യത്തിൽ നോളെജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ പൂർണ പിന്തുണ’ ഉറപ്പുനൽകുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി നോളെജ് ഇക്കോണമി മിഷൻ  ആവിഷ്‌കരിച്ച  ബാക്ക് ടു വർക്ക് പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ആശയ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.’തൊഴിൽ മേഖലയിലെ സ്ത്രീമുന്നേറ്റത്തിൽ കേരളം രാജ്യത്ത് ഏറ്റവും മികച്ചതാണ്, എന്നാൽ ഇനിയും ധാരാളമായി സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് കടന്നുവരണമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്.  സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളിൽ ബഹുഭൂരിപക്ഷം പേർക്കും കരിയർ ബ്രേക്ക് ഉണ്ടായിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.പ്രൊഫഷണൽ, ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതലുള്ളത് പെൺകുട്ടികളാണ്. എന്നാൽ തൊഴിലിലേക്കെത്തുമ്പോൾ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നു.ഇവിടെയാണ് നോളെജ് ഇക്കോണമി മിഷന്റെ ഇടപെടൽ അഭിനന്ദനാർഹമാകുന്നത്. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകി, നൈപുണ്യ പരിശീലനം നൽകി, തൊഴിലിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന്’ മന്ത്രി കൂട്ടിച്ചേർത്തു.ജോലി ലഭിച്ചിട്ടും പോകാൻ കഴിയാത്തവരും,  ജോലി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതുമായ അഞ്ചു ലക്ഷത്തോളം സ്ത്രീകൾ ഉണ്ടെന്ന  കണ്ടെത്തലിനെ തുടർന്ന് നോളെജ് മിഷന്റെ നേതൃത്വത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കിടയിൽ സർവേ നടത്തിയിരുന്നു. വിട്ടുത്തരവാദിത്തവും വിവാഹവുമാണ് സ്ത്രീകൾക്ക് തൊഴിലുപേക്ഷിക്കേണ്ടി വന്ന പ്രധാന കാരണങ്ങളായി സർവേയിൽ കണ്ടെത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 96.5 % പേരും ജോലിയിൽ തിരികെ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 79.1% പേർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ പിന്തുണ ആവശ്യമാണ് എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാക് ടു വർക്ക് പദ്ധതി ആരംഭിക്കുന്നത്. കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്കായി പ്രത്യേക  പദ്ധതികൾ നടപ്പാക്കുന്നതിലൂടെ അവസര സമത്വവും, വിദഗ്ധ പരിശീലനവും പിന്തുണയും നൽകി നവ-തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യം  സൃഷ്ടിക്കുകയും  അതിലൂടെ ‘ഇഷ്ടപ്പെട്ട തൊഴിലിലേക്കെത്താനുള്ള അവസരം  ലഭിക്കുകയും ചെയ്യും .പദ്ധതിയുടെ  ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.  രണ്ടാം ഘട്ടം 2023 ഡിസംബറിൽ ടെക്‌നോപാർക്ക്,  ഇൻഫോപാർക്ക്,  സൈബർപാർക്ക് എന്നിവ ഉൾക്കൊള്ളുന്ന കോഴിക്കോട് സൗത്ത്,  കുണ്ടറ,  തൃക്കാക്കര,  കഴക്കൂട്ടം,  ചേർത്തല,  ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളിലൽ ആരംഭിച്ചു.2024  മാർച്ചിൽ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയാകും.തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ നടന്ന   പരിപാടിയിൽ   നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. പ്രോജക്ട് കോ – ഓർഡിനേറ്റർ സ്വാമിനാഥ് ഡി എസ്  സ്വാഗതം പറഞ്ഞു.  പ്ലാനിങ്ങ് ബോർഡ് അംഗം മിനി സുകുമാർ, ഐ എം ജി ഫാക്കൽറ്റി ഡോ . അനീഷ്യ ജയദേവ് , യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപിക ഡോ . വി ശാരദാദേവി, ടിസി മറിയം, ലാൻഡ് ആൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ കബനി സി, വിനോദ് ശങ്കർ (അസാപ്) തുടങ്ങിയർ പരിപാടിയിൽ പങ്കെടുത്തു.  പരിപാടിയിൽ നോളെജ്  മിഷന്റെ ജനുവരി ലക്കം ന്യൂസ് ലെറ്റർ ‘തൊഴിലരങ്ങത്തേക്ക് ‘ മന്ത്രി യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപിക ശാരദാദേവിക്ക് നൽകി പ്രകാശനം ചെയ്തു. റീജിയണൽ പ്രോഗ്രാം മാനേജർ സുമി എം എ കരിയർ ബ്രേക്ക് സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രോജക്ട് മാനേജർ അന്ന മിനി ക്രോഡീകരിച്ച് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള 22 വിദഗ്ധർ ശില്പശാലയിൽ പങ്കെടുത്തു..

LEAVE A REPLY

Please enter your comment!
Please enter your name here