കൊച്ചി: കെ-ഫോൺ ഹർജിയിൽ ലോകായുക്തയ്ക്കെതിരായി നടത്തിയ പരാമർശം പിൻവലിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തരല്ലെന്ന പരാമർശമാണ് പിൻവലിച്ചത്.ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് നടപടി. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമർശം നടത്തിയത് ശരിയായില്ലെന്നായിരുന്നു വിമർശനം.
ഹൈക്കോടതിയിൽ നല്കിയ സത്യവാംഗ്മൂലത്തിലൂടെയാണ് ലോകായുക്തയ്ക്കെതിരായ പരാമർശം പിൻവലിക്കാൻ തയാറാണെന്ന് വി.ഡി. സതീശൻ അറിയിച്ചത്. ആദ്യം നല്കിയ ഹർജിയിൽ നിന്ന് പരാമർശം പിൻവലിക്കാൻ അനുമതി നല്കണമെന്നാണ് സത്യവാംഗ്മൂലത്തിൽ അറിയിച്ചത്. ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
നിയമസഭയിൽ മുഖ്യമന്ത്രി നല്കിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോകായുക്തയ്ക്കെതിരായ പ്രസ്താവനയുണ്ടായതെന്ന് വി.ഡി. സതീശൻ ഹൈക്കോടതിയിൽ വിശദീകരിച്ചു. കെ-ഫോണിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഈമാസം 29ന് പരിഗണിക്കാൻ മാറ്റി.