ഇടുക്കി: പൊളളലേറ്റ് ചികിത്സയിലിരുന്ന് മരിച്ച അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിക്കാനുളള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്. നല്ലതണ്ണി സ്വദേശികളായ രമേശ്, ദിവ്യ എന്നിവരുടെ മകളായ ശ്വേതയാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മാസം മുൻപാണ് വാഗുവരയിലെ ബന്ധുവീട്ടിൽ വച്ച് കുട്ടിക്ക് പൊളളലേറ്റത്. കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് പൊളളലേറ്റ ശ്വേതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 29നാണ് കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയത്. ശ്വേതയ്ക്ക് തുടർചികിത്സ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിനിടയിൽ കുട്ടിക്ക് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുട്ടിയുടെ സംസ്കാകരം നടത്താനുളള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് എസ്എച്ച്ഒ രാജൻ കെ അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞ് കേസെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.