ആറ്റിങ്ങല്‍: െതരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വാർഡ് അംഗത്തിന്റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചയാള് അറസ്റ്റില്‍. ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെയാണ് (46) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കല്‍ പഞ്ചായത്ത് 19ാം വാര്‍ഡ് അംഗം ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എല്‍.ഡി.എഫ് വാർഡ് അംഗമായ ബിജു ലോക്സഭ െതരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു.
വീട്ടിലെത്തിയ ബിജുവിനെ സജി അസഭ്യം പറഞ്ഞു. മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന്റെ നേര്‍ക്ക് അടുപ്പില്‍ കഞ്ഞി തിളച്ചുകൊണ്ടിരുന്ന മണ്‍കലം എടുത്തെറിയുകയായിരുന്നു. കൈകൊണ്ട് തടുത്തപ്പോള്‍ കലം തകർന്ന് കഞ്ഞി ദേഹത്തേക്ക് വീണ് ദേഹമാസകലം പൊള്ളലേറ്റു.
ഉടന്‍തന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസെത്തി ഊരുപൊയ്കയില്നിന്ന് സജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുെന്നന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു.