ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.ഈ രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകുകയും പ്രസിദ്ധീകരിക്കാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പുറത്തു വിട്ടത്.2017-2018 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ലഭിച്ചത് 500 ബോണ്ടുകളാണെന്ന് പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു. 210 കോടി രൂപയാണ് ഈ 500 ബോണ്ടുളിലൂടെ മാത്രം ബിജെപിക്ക് ലഭിച്ചത്.എന്നാൽ 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ചത് 1450 കോടിയുടെ ബോണ്ടുകളാണ്. 383 കോടിയാണ് കോൺഗ്രസിന് ഇലക്ടറൽ ബോണ്ട് വഴി ഈ കാലയളവിൽ ലഭിച്ചത്.ഡിഎംകെയ്ക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് 656.5 കോടി രൂപയാണ്. ഇതിൽ 509 കോടിയും സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ് നൽകിതെന്നും പുറത്തുവന്ന വിവരങ്ങളിൽ പറയുന്നു.നേരത്തെ സുപ്രീംകോടതി നിർദേശപ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം ലഭിച്ച പാർട്ടി ബിജെപിയാണ്. ബോണ്ടുകൾ വഴി കൂടുതൽ തുക നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണെന്നും എസ്ബിഐ കൈമാറിയ രേഖകളിൽ പറയുന്നു.എന്നാൽ എസ്ബിഐ മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയ വിവരങ്ങൾ അന്ന് പുറത്തുവിട്ടിരുന്നില്ല. ഈ വിവരങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.